ന്യൂഡൽഹി: ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യുഎസ് ബന്ധം നിർണായകഘട്ടത്തിൽ കൂടി പോകുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
വ്യാപാരം, ഊർജ സഹകരണം, എച്ച്1 ബി വിസാ നയങ്ങൾ, പ്രാദേശിക സുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം തുടങ്ങിയവ ഇരുവർക്കുമിടയിൽ ചർച്ചയായേക്കുമെന്നാണ് വിവരം. ഒമാൻ തീരത്തുവെച്ച് യുഎസ് ആക്രമണത്തിൽ ചരക്കുകപ്പലിലെ മൂന്ന് ഇന്ത്യാക്കാർ കൊല്ലപ്പെട്ടിരുന്നു.
ഒമാൻ തീരത്തിന് സമീപം വാണിജ്യ കപ്പലുകൾക്കു നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ പ്രതിഷേധം അറിയിക്കാൻ യുഎസ് പ്രതിനിധിയെ വിളിച്ചു വരുത്തിയിരുന്നു. ഇതിനിടെയാണ് മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നത്.